-
മാതൃഭൂമി ആഴ്ചപ്പതിപ്പിന് നവതിആശംസകള്‍ നേര്‍ന്ന് കവയിത്രി വിജയലക്ഷ്മി എഴുതിയ കവിത
മാതൃഭാഷയ്ക്കു മനം പൊലിയ്ക്കും കനം
ചാരുവാമാഴ്ചപ്പതിപ്പിനിന്നും
പാരം നമിപ്പൂ നവതിയിലെത്തുമീ
നാളിൽ, ചിരായുസ്സിനാദ്യനാളിൽ.
പിച്ചവയ്‌ക്കെ, പിഞ്ചുകൈവിരലക്ഷര-
പ്പച്ചയിൽമുക്കിപ്പതം വരുത്തി
വൃദ്ധിതേജസ്സായെഴുത്താളരിൽ, അഭി-
വൃഷ്ടിയായ് പെയ്തു വായിക്കുവോരിൽ.
കന്നട, ഹിന്ദി, തെലുഗ്, തമിഴ്, ഉർദു,
വംഗം, കലിംഗ കശ്മീരദേശം
എത്ര കാവ്യങ്ങൾ കഥകൾ ഭാഷാന്തര
സത്തകളെത്ര വിരുന്നൊരുക്കി,
ഒറ്റനാടെന്ന വികാരമനല്പമാം
ഹൃദ്യസദ്ഭാവന കോർത്തിണക്കി,
സ്പന്ദനിഷ്പന്ദമാം ജന്മഗാഥയ്ക്കാത്മ-
ജാഗരം വാക്കിൽ കുടിയിരുത്തി,
അന്യവും വന്യവുമായ ലോകാന്തര
സഞ്ചിതചിത്രപടങ്ങൾനീർത്തി
വർണപ്പകിട്ടുമിരുട്ടുംവെളിവുമെ-
ന്നെന്നുമുൾക്കണ്ണിൽ ചിതപ്പെടുത്തി,
പോയ യുഗപ്രഭാവന്മാർ കൊളുത്തിയ
താരങ്ങളാൽ ദിക്കു നോക്കിനോക്കി,
നേരിൻ വഴിക്കേ കുതിക്കട്ടെ തേരുരുൾ,
തീരാത്ത തീരാത്ത ഭാവുകങ്ങൾ!
Content Highlights: Poem By Vijayalakshmi Mathrubhumi Weekly