ശാസ്താംകോട്ട ശുദ്ധജല തടാകം | ഫോട്ടോ:അജിത് പി.വി
ശാസ്താംകോട്ട:ശാസ്താംകോട്ട ശുദ്ധജലതടാകത്തിലെ മത്സ്യസമ്പത്ത് മൂന്നിലൊന്നായി കുറഞ്ഞു. ഇതോടെ തടാകത്തെ ആശ്രയിച്ചു കഴിഞ്ഞിരുന്ന തീരത്തെ ഒട്ടേറെ മത്സ്യത്തൊഴിലാളി കുടുംബങ്ങൾ തൊഴിൽരഹിതരായി. ഭൂരിഭാഗം തൊഴിലാളികളും മറ്റു ജലാശയങ്ങളിലേക്ക് ചേക്കേറി.
രൂക്ഷമായ മലിനീകരണവും ആവാസവ്യവസ്ഥയിലുണ്ടായ വ്യതിയാനവുമാണ് മത്സ്യസമ്പത്ത് കുറയാൻ കാരണമെന്ന് കേരള സർവകലാശാല അക്വാട്ടിക് ബയോളജി ആൻഡ് ഫിഷറീസ് വിഭാഗവും ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗൺസിലും ചേർന്നു നടത്തിയ പഠനങ്ങളിൽ പറയുന്നു. മുപ്പതുതരം മത്സ്യങ്ങളാണ് തടാകത്തിലുണ്ടായിരുന്നത്. ഇത് പതിനേഴായി ചുരുങ്ങിയെന്നും പഠനത്തിലുണ്ട്.
കരിമീൻ അപ്രത്യക്ഷമാകുന്നു
സുലഭമായിരുന്ന കരിമീൻ അപ്രത്യക്ഷമായി. ചേറിന്റെ ഗന്ധമില്ലാത്തതിനാൽ തടാകത്തിലെ കരിമീനിന് തെക്കൻ കേരളത്തിൽ ഏറെ ആവശ്യക്കാരുണ്ടായിരുന്നു. ആവാസവ്യവസ്ഥയിലുണ്ടായ മാറ്റങ്ങൾ കരിമീനിന്റെ പ്രജനനത്തെ ബാധിച്ചതായി പഠനങ്ങൾ തെളിയിക്കുന്നു. ആരകൻ, മുശ്ശി, കാരി, വാള, ആറ്റുവാള, പള്ളത്തി, തരകൻ, കുറുവ തുടങ്ങിയ ഇനങ്ങൾ ഇപ്പോൾ തടാകത്തിലില്ല. വ്യാപകമായി കണ്ടിരുന്ന ഏട്ടമത്സ്യത്തിന്റെ എണ്ണത്തിലും കുറവുണ്ടാകുന്നതായി തൊഴിലാളികൾ പറയുന്നു. എന്നാൽ പൂവാലൻ പരൽ, വരാൽ, വാക എന്നിവ പെരുകുന്നു.
കാരണം മലിനീകരണം
മലിനീകരണം രൂക്ഷമായതോടെ തടാകജലത്തിൽ കോളിഫോം ബാക്ടീരിയയുടെ അളവ് ക്രമാതീതമായി വർധിച്ചു. വളരെ ചെറിയ സസ്യപ്ലവകങ്ങളുടെ പാളിയാണ് തടാകത്തിനുള്ളത്. മലിനീകരണത്തിനിടയാക്കുന്ന ബാസിലാരോ ഫൈസിയോ വിഭാഗത്തിലുള്ളതാണ് ഇവയിലധികവും. നൂറു മില്ലിലിറ്റർ ജലത്തിൽ 2000 മുതൽ 2500 വരെ കോളിഫോം ബാക്ടീരിയകൾ അടങ്ങിയിരിക്കുന്നതായി അടുത്തകാലത്ത് നടത്തിയ പഠനങ്ങളിൽ തെളിഞ്ഞിട്ടുണ്ട്. ഇത് മത്സ്യങ്ങളുടെ പ്രജനനത്തെ ബാധിക്കുന്നെന്നും കണ്ടെത്തി.
Content Highlights: fish population declines in sasthamkotta fresh water lake
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..