കോട്ടുക്കൽ ഗുഹാക്ഷേത്രം | ഫോട്ടോ: മാതൃഭൂമി
ചടയമംഗലം: കോട്ടുക്കല്‍ ഗുഹാക്ഷേത്രം തീര്‍ത്ഥാടന ടൂറിസം സാധ്യതകള്‍ തേടുന്നു. സമചതുരാകൃതിയിലുള്ള രണ്ടു മുറികളാണ് ക്ഷേത്രത്തിലുള്ളത്.
മുറിയുടെ മധ്യത്ത് ശിവലിംഗവും രണ്ടു മുറികള്‍ക്കുമുന്നിലായി നന്ദിയുടെ പ്രതിഷ്ഠയുമുണ്ട്. വലത്തേ മുറിയുടെ മുന്‍ഭിത്തിയില്‍ ഹനുമാന്റെ രൂപം കൊത്തിവെച്ചിരിക്കുന്നു. ഇടതുഭിത്തിയില്‍ ഗണപതിരൂപം. പാറയില്‍ കൊത്തിയെടുത്തതാണ് ക്ഷേത്രസമുച്ചയം. ഗജവീരന്‍ കിടക്കുന്ന തരത്തിലുള്ളതാണ് പാറ. കല്‍തൃക്കോവില്‍ ക്ഷേത്രവും പാറയിലാണ്.
അഷ്ടകോണില്‍ നിര്‍മിച്ചിരിക്കുന്ന മണ്ഡപം സന്ദര്‍ശകരെ ആകര്‍ഷിക്കും. ക്ഷേത്രമുറ്റത്തെ വറ്റാത്ത കിണറും സവിശേഷതയാണ്. തദ്ദേശീയരും വിദേശകളുമടക്കം നിരവധി സന്ദര്‍ശകര്‍ ഇവിടെ എത്തുന്നുണ്ട്. മഹാദേവന്റെയും ഗണപതിയുടെയും ദ്വൈതപ്രതിഷ്ഠയുള്ള ക്ഷേത്രം മറ്റു ക്ഷേത്രങ്ങളില്‍നിന്ന് ഏറെ വ്യത്യസ്തമാണ്.
ശില്പകലാസമ്പന്നം
ശിവക്ഷേത്രത്തിനുമുന്നില്‍ ദ്വാരപാലകന്റെയും ഹനുമാന്റെയും നില്‍ക്കുന്ന രീതിയിലുള്ള ശില്പം പല്ലവകാലഘട്ടത്തെ അനുസ്മരിപ്പിക്കുന്നു. ചെറിയ കൊത്തുളികള്‍കൊണ്ട് പാറ തുരന്നതാണ് ക്ഷേത്രം.
കേരളചരിത്രപഠനത്തെ സഹായിക്കുന്നതാണ് ഗുഹാക്ഷേത്രമെന്ന് പ്രശസ്ത ചരിത്രകാരന്‍ പ്രൊഫ. എ.ശ്രീധരമേനോന്‍ സാംസ്‌കാരികചരിത്രമെന്ന പുസ്തകത്തില്‍ സൂചിപ്പിച്ചിട്ടുണ്ട്.
വികസനത്തിനു കാത്തിരിപ്പ്
അഞ്ചല്‍-കോട്ടുക്കല്‍-കടയ്ക്കല്‍ റോഡില്‍ ഗുഹാക്ഷേത്രം ജങ്ഷനില്‍ അലങ്കാരഗോപുരനിര്‍മാണം, ജടായുപ്പാറയുമായി ബന്ധപ്പെട്ട തീര്‍ത്ഥാടന ടൂറിസം വികസനം, ചുമ്മാടുപാറയുടെ സംരക്ഷണം എന്നിവയ്ക്കായി പ്രദേശവാസികള്‍ ഏറെനാളായി കാത്തിരിക്കുകയാണ്.
സ്ഥലപരിമിതി പരിഹരിക്കുന്നതിന് ഭക്തജന പങ്കാളിത്തത്തോടെ 65 സെന്റ് സ്ഥലം വിലയ്ക്കുവാങ്ങി ദേവസ്വം ബോര്‍ഡിന് നല്‍കി. ഗുഹാക്ഷേത്രത്തിലെ പൂജാദികാര്യങ്ങള്‍ ദേവസ്വം ബോര്‍ഡും സംരക്ഷണം പുരാവസ്തുവകുപ്പുമാണ് നിര്‍വഹിക്കുന്നത്.
അടുത്തിടെ പുരാവസ്തുവകുപ്പ് 38 ലക്ഷം രൂപ ചെലവഴിച്ച് ഇളമതില്‍ നിര്‍മിച്ചു. കല്ലു പാകി. ചരിത്രവിദ്യാര്‍ഥികള്‍ക്കും പൗരാണികത ഇഷ്ടപ്പെടുന്നവര്‍ക്കും ഐതിഹ്യപഠനത്തിനും ഗുഹാക്ഷേത്രം വിലപ്പെട്ട വിവരങ്ങളാണ് നല്‍കുക.
Content Highlights: Kottukkal Cave Temple, Spiritual Travel, Cave Temples in Kerala, Kollam Tourism, Travel News
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..